അലിന്‍ഡിന്റെ കുണ്ടറയിലെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം പുതുക്കില്ല. 55 ലക്ഷം രൂപ ഇതുവരെ പാട്ടക്കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഭൂമിയെ സംബന്ധിച്ച മറ്റ് പരാതികള്‍ അന്വേഷിക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ ബിഗ് ഇംപാക്ട്.
അലിൻഡിന്റെ അനേകായിരം കോടി മൂല്യമുള്ള ഭൂമി തട്ടിയെടുക്കുക മാത്രമാണ് പ്രൊമോട്ടർമാരുടെ ലക്ഷ്യമെന്ന് വി.എസ് അച്യുതാനന്ദൻ തുറന്നടിച്ചു. കമ്പനി കൈമാറ്റത്തെ മുമ്പ് താൻ എതിർത്ത് സംസാരിച്ചത് പാർട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും ഇക്കാര്യത്തിൽ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.എസ് പറഞ്ഞു.
എന്നാൽ കുണ്ടറ അലിൻഡ് തുറന്ന് ഭൂമിയുടെ മേല്‍ പിടിമുറുക്കുന്നതിന് സൊമാനിക്ക് സർക്കാർ ഒത്താശ ചെയ്തു കൊടുത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഇതേസമയം അലിൻഡിന്റെ ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള സൊമാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷസമരം നടത്തുമെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വ്യക്തമാക്കി. പ്രശ്നത്തിൽ തിങ്കളാഴ്ച മുതൽ കോൺഗ്രസ് സമരം തുടങ്ങും. ഭൂമിക്കച്ചവടത്തിനാണ് ശ്രമം നടക്കുന്നതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.