മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചചെയ്യാന്‍ ആലപ്പുഴ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ ഇന്ന്. റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതും പ്രധാനരേഖകള്‍ നഗരസഭാ ഒാഫിസില്‍നിന്ന് കാണാതായതും ചര്‍ച്ചയാകും. അതേസമയം ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കലക്ടര്‍, റവന്യുമന്ത്രിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട 34 ഫയലുകള്‍ കാണാതായിരുന്നു. നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമായ ഇവയില്‍ 18 ഫയലുകളാണ് കഴിഞ്ഞദിവസം അലമാരയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അറിയാതെ ഫയല്‍ മുക്കാനും തിരിച്ചുകൊണ്ടവയ്ക്കാനും കഴിയില്ല. ഈ പശ്ചാത്തലത്തില്‍ ഈ വിഷയം രാഷ്ട്രീയ ആരോപണമായി കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വരും. നഗരസഭ യുഡിഎഫ് ഭരിച്ച കാലത്തുണ്ടായിരുന്ന നികുതി 2004ല്‍ ഇടതുഭരണം വന്നതോടെ മൂന്നിലൊന്നായി കുറച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെയായിരുന്നു ഇത്. ഈ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും
മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി മണ്ണിട്ട് നികത്തിയെന്ന് ആരോപണം ഉള്‍പ്പടെയാണ് ആലപ്പുഴ കലക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കലക്ടറുടെ റിപ്പോര്‍ട്ട് തള്ളിയാണ് റവന്യുമന്ത്രി കലക്ടര്‍ ടി.വി അനുപമയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിച്ചത്. രേഖകള്‍ പരിശോധിച്ച കലക്ടര്‍ ഇടറോഡ് മണ്ണിട്ട് നികത്തിയെന്ന ആരോപണം ശരിയാണെന്ന റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.