കൊച്ചി∙തിരുച്ചിറപ്പള്ളി റെയിൽവേ ഡിവഷനിൽ പീഡന ശ്രമത്തിനിരയായ മലയാളി വനിതാ ജീവനക്കാരി സീനിയർ സെക്‌ഷൻ എൻജീനിയറും സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ (എസ്ആർഎംയു) ഡിവിഷനൽ പ്രസിഡന്റുമായ വി.മണിവണ്ണനെതിരെ അധികൃതർക്കു പരാതി നൽകി.മയിലാടുതുറ സെക്‌ഷനിൽ ജോലി ചെയ്യുന്ന വനിതാ ഗ്യാങിലെ ജീവനക്കാരെ മണിവണ്ണൻ വീട്ടു ജോലിക്കു നിർത്തുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്യുന്നുവെന്നു കാണിച്ചു ഡിആർഎമ്മിനാണു ജീവനക്കാർ പരാതി നൽകിയത്. പരാതി റെയിൽവേ ബോർഡിനു കൈമാറിയതായി അധികൃതർ അറിയിച്ചു.50 ജീവനക്കാരാണു മണിവണ്ണനു കീഴിൽ സെക്‌ഷനിൽ ജോലി ചെയ്തിരുന്നത്.ഇതിൽ 18 പേർ മലയാളി വനിതകളാണ്. ഏറെ മലയാളി യുവാക്കളും ഈ സെക്‌ഷനിലുണ്ട്.
ട്രാക്ക് മെയിന്റനർ തസ്തികകളിൽ ജോലി ചെയ്യുന്നവരെ എസ്ആർഎംയു യോഗങ്ങളിൽ നിർബന്ധിച്ചു മണിവണ്ണൻ പങ്കെടുപ്പിച്ചിരുന്നു.കഴിഞ്ഞിടെ തഞ്ചാവൂരിൽ നടന്ന യോഗത്തിൽ പങ്കെടുപ്പിക്കാൻ വനിതാ ജീവനക്കാരിയെ ഇയാളുടെ കാറിൽ നിർബന്ധിച്ചു കൊണ്ടു പോയെന്നും കാറിനുള്ളിൽ വച്ചു ലൈംഗിക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. മുൻപു ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരി അവിടെ നിന്ന് ഇറങ്ങിയോടിയിരുന്നു. വനിതാ ജീവനക്കാരിൽ നിന്നു നേതാവ് പതിവായി 3000 മുതൽ 5000 രൂപ വരെ യൂണിയൻ ഫണ്ടെന്ന പേരിൽ പിരിച്ചിരുന്നുവെന്നു ജീവനക്കാർ പറയുന്നു. പകരം 2000 രൂപയുടെ എസ്ആർഎംയു രസീതാണ് നൽകിയിരുന്നത്. വനിതാ ജീവനക്കാർ ഇദ്ദേഹം നിർദേശിക്കുന്ന വാടകവീട്ടിൽ വേണം താമസിക്കാൻ.സ്വന്തമായി വീടെടുക്കാൻ ശ്രമിച്ചാൽ വീട്ടുടമ നേതാവിനെ അറിയിക്കും. ചില ദിവസങ്ങളിൽ അസമയത്ത് ഇയാൾ വീട്ടിലെത്തുകയും ബാത്ത് റൂമിനു മുന്നിൽ വന്നു നിൽക്കുകയും ചെയ്തിരുന്നുവെന്നു പരാതിയിൽ പറയുന്നു. വനിതാ ജീവനക്കാർ പൊലീസിൽ പരാതി നൽകിയെങ്കിലും നേതാക്കളുടെ സമർദം മൂലം പൊലീസ് പരാതി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.കേരളത്തിലെ ജനപ്രതിനിധികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണു മലയാളി ജീവനക്കാരുടെ ആവശ്യം.
ഇതിനിടെ പരാതി നൽകിയ 18 പേരെയും മണിവണ്ണൻ തന്റെ ഒാഫീസിലേക്കു വിളിച്ചു വരുത്തുകയും ശകാരിക്കുകയും ചെയ്തു.റെയിൽവേ സൂപ്പർവൈസറി തസ്തികകളിൽ ജോലി ചെയ്യുന്ന ചിലർ താഴേക്കിടയിലുള്ള ജീവനക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതു പതിവാണെന്നു ജീവനക്കാർ പറയുന്നു. എന്നാൽ പരാതി നൽകിയാൽ ഉദ്യോഗ്സഥർ യൂണിയൻ നേതാക്കളെ സംരക്ഷിക്കുകയും പരാതിക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.തങ്ങളുടെ വരുതിയിൽ നിൽക്കാത്തവർക്കു ട്രാക്ക് ഡ്യൂട്ടി നൽകുക,നിർബന്ധിച്ചു രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യിക്കുക തുടങ്ങിയ ദ്രോഹങ്ങളാണ് ഇവർ ചെയ്യുന്നത്. പരാതി നൽകിയ മലയാളി യുവാക്കളെ ഒരു സംഘം ഗുണ്ടകൾ ട്രാക്കിലൂടെ ഒാടിച്ചുവെന്നും പറയുന്നു.