അലിൻഡ് ഫാക്ടറിയുടെ ഭൂമി വിറ്റ് പണം തട്ടാൻ സൊമാനി ഗ്രൂപ്പ് ശ്രമിക്കുന്നെന്ന വിജിലൻസ് റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. കമ്പനിക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ഭൂമിയിലാണ് സൊമാനി ഗ്രൂപ്പ് കണ്ണുവച്ചിരിക്കുന്നതെന്ന് അഞ്ചുമാസം മുമ്പു സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പറയുന്നു. പാട്ടഭൂമിയും കമ്പനിയും ഏറ്റെടുക്കാൻ നടപടി വേണമെന്ന വിജിലൻസിന്റെ ശുപാർശ അവഗണിച്ചാണ് ഫാക്ടറി വീണ്ടും തുറക്കാൻ സർക്കാർ ഒത്താശ ചെയ്തുകൊടുത്തത്. വിജിലൻസ് റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു.
കുണ്ടറ അലിൻഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച വിജിലൻസ് സംഘം മാർച്ച് 15ന് നൽകിയ റിപ്പോർട്ടാണിത്. കമ്പനിയുടെ ഉടമസ്ഥത നിലനിൽത്താൻ സൊമാനി ഗ്രൂപ്പിനുള്ള അമിത താൽപര്യത്തിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തുന്നു ഈ റിപ്പോർട്ട്.
1989 മുതൽ അലിൻഡിന്റെ നിയമന്ത്രണം സൊമാനി ഗ്രൂപ്പിനാണ്. ഇക്കാലത്തിനിടെ കമ്പനിയുടെ പുരോഗതിക്കും പുനരുദ്ധാരണത്തിനുമായി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും സൊമാനി ഗ്രൂപ്പ് നടപ്പാക്കിയിട്ടില്ലെന്ന് വിജിലൻസ് കുറ്റപ്പെടുത്തുന്നു. ഹൈദരാബാദിലും മുംബൈയിലും കേരളത്തിലും അലിൻഡിലുള്ള ഭൂസ്വത്താണ് സൊമാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
കുണ്ടറയിലെ റയിൽ, റോഡ്, ജലഗതാഗത സൗകര്യങ്ങളുള്ള സർക്കാർ ഭൂമിയുടെ പാട്ടക്കാലാവധി നീട്ടിക്കിട്ടുന്നതിനുള്ള പരിശ്രമമാണ് സൊമാനി നടത്തുന്നത്. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സൊമാനി ഗ്രൂപ്പിനെ വച്ച് കമ്പനിയുടെ പുനരുദ്ധാരണം നടത്തുന്നത് വിദൂരസ്വപ്നം മാത്രമാണെന്നും വിജിലൻസ് റിപ്പോർട്ടിൽ ഉറപ്പിച്ചു പറയുന്നു.
നാല് നിർദേശങ്ങളാണ് വിജിലൻസ് മുന്നോട്ടുവയ്ക്കുന്നത്.
1. വിവിധ വകുപ്പുകൾക്ക് കമ്പനി നൽകാനുള്ള കുടിശിക പിരിച്ചെടുക്കാൻ നടപടിയെടുക്കുക.
2. കുണ്ടറയിൽ സൊമാനി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാട്ടഭൂമി തിരിച്ചെടുക്കുക,
3. കമ്പനി ഏറ്റെടുക്കാൻ നേരത്തെ കൊണ്ടുവന്ന ഓർഡിനൻസ് അടിസ്ഥാനമാക്കി ബില്ല് പാസാക്കുക,
4. അലിൻഡുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിക്കാൻ നിയമവകുപ്പിൽ നിന്ന് പ്രാപ്തനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക. പാട്ടഭൂമിയിലുള്ള ചന്ദനമരങ്ങൾ ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുള്ളതിനാൽ നമ്പരിട്ട് സംരക്ഷിക്കണമെന്നും വിജിലൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിജിലൻസ് റിപ്പോർട്ടിൽ ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കേ തുടർ നടപടിയൊന്നുമെടുക്കാതെ അലിൻഡ് വീണ്ടും സൊമാനി ഗ്രൂപ്പിന്റെ ഉള്ളം കയ്യിലേക്ക് വച്ചുകൊടുത്ത തീരുമാനം സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മേല്‍ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.