ഇ.പി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമനക്കേസിന് അന്ത്യം. കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ്, കോടതിയില്‍ ഉടൻ റിപ്പോര്‍ട്ട് നല്‍കും. നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടുകൂടി കണക്കെലെടുത്താണ് വിജിലന്‍സ് അന്വേഷണസംഘം തീരുമാനമെടുത്തത്. അതേസമയം തന്നെ കുടുക്കാനായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ശ്രമിച്ചതെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു.
അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നു ചൂണ്ടികാണിച്ചാണ് രാഷ്ട്രീയവിവാദത്തിനും ഇ.പി.ജയരാജന്റെ രാജിയിലേക്കും നയിച്ച കേസ് വിജിലൻസ് അവസാനിപ്പിക്കുന്നത്. പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമാണെങ്കിലും ,സുധീർ നമ്പ്യാർ പദവിയിൽ ചുമതലയേൽക്കത്തതു കൊണ്ട് സർക്കാരിനു സാമ്പത്തിക നഷ്ടം ഉണ്ടായില്ല, എന്നുള്ളതും റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. നേരത്തെ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് പ്രാഥമിക പരിശോധനയിൽ തെളിവുണ്ടെന്നു ചൂണ്ടികാട്ടിയാണ് ഇ.പി.ജയരാജനെ ഒന്നാം പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തത്. സുധീര്‍ നമ്പ്യാര്‍, വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരായിരുന്നു മറ്റുപ്രതികള്‍. അതേസമയം കേസ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ സൃഷ്ടിയായിരുന്നുവെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു.
കേസ് അവസാനിപ്പിച്ച കാര്യം ഹൈക്കോടതിയിലും അറിയിക്കും.ഇതോടെ വിജിലൻസ് റജിസ്റ്റർ ചെയ്ത ബന്ധുനിയമനക്കേസ് വിജിലൻസ് തന്നെ അവസാനിപ്പിക്കും. വിജിലൻസ് തീരുമാനം ഹൈക്കോടതി കൂടി അംഗീകരിക്കുന്നതോടെ ഇ.പി.ജയരാജനു മന്ത്രിസഭയിലേക്ക് തിരികെ വരാനുള്ള തടസം ഒഴിവാകും. എന്നാൽ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും.