ബന്ധുനിയമനക്കേസിൽ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി. ഇ പി. ജയരാജന്റെ മന്ത്രിസ്ഥാനം ചര്‍ച്ചചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഇ.പി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടുകൂടി കണക്കിലെടുത്താണ് വിജിലന്‍സ് അന്വേഷണസംഘം തീരുമാനമെടുത്തത്. ഹൈക്കോടതിയേയും ഇക്കാര്യം അറിയിക്കും. നേരത്തെ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് പ്രാഥമിക പരിശോധനയിൽ തെളിവുണ്ടെന്നു ചൂണ്ടികാട്ടിയാണ് ഇ.പി.ജയരാജനെ ഒന്നാം പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തത്. സുധീര്‍ നമ്പ്യാര്‍, വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരായിരുന്നു മറ്റുപ്രതികള്‍.