മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയർന്നതോടെ തീരദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചയായി വൃഷ്ടിപ്രദേശത്ത് തുടരുന്ന ശക്തമായ മഴയിൽ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു.142 അടിയിൽ വെള്ളം സംഭരിച്ച് അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കാനാണ് ഇത്തവണയും തമിഴ്നാടിന്റെ ശ്രമം.
സാധാരണ ഒക്ടോബർ പകുതിയോടെയെത്തുന്ന തുലാമഴയിലാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 115 അടിമാത്രമായിരുന്നു അണക്കെട്ടിൽ വെള്ളം. ഇന്ന് ജലനിരപ്പ് 127 അടി പിന്നിട്ടു. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3856 ഘനയടിയായി ഉയർന്നു. നീരൊഴുക്ക് വർധിക്കുന്നതനുസരിച്ച് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തയ്യാറാകാത്തതാണ് ജലനിരപ്പ് കുതിച്ചുയരനുള്ള കാരണം. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇത്തവണയും വെള്ളം ഉയർത്തുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. അണക്കെട്ടിൽ വെള്ളം ഓരോ അടി ഉയരുമ്പോൾ തീരദേശവാസികളുടെ ആശങ്കയും ഉയരുകയാണ്.
കനത്ത മഴയിൽ പെരിയാർ നിറഞ്ഞൊഴുകിയതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടി ഉയർത്തിയാൽ അത് വലിയ ദുരന്തത്തിന് ഇടയാക്കും. പുതിയ ഡാം നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.