സർക്കാർ െമഡിക്കല്‍ കോളേജുകളിൽ പ്രവേശനം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വൻ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്ന് സൂചന. പ്രവേശനത്തിനായി വ്യാജ കോൾലെറ്ററുമായി എത്തിയ രണ്ടു വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പിടിയിലായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം , പത്തനംതിട്ട സ്വദേശികളായ വിദ്യാർഥികളെയാണ് കോളേജ് അധികൃതർ കയ്യോടെ പിടികൂടിയത്. മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ പി.എ ഡോക്ടർ സുമൻ കുമാറ് അയച്ചതെന്ന രീതിയിലാണ് കോൾ ലെറ്റർ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രകോട്ടയിൽ നേരിട്ടുള്ള പ്രവേശനത്തിന് തിരഞ്ഞെടുത്ത് കാണിച്ചാണ് ലെറ്റർ. ഇന്ത്യൻ ബാങ്കിന്റെ ബിഹാറിലെ ബെഗുസരായ് ശഖയിൽ പണമടക്കാനാണ് നിർദേശം. അക്കൗണ്ട് നമ്പറും ഐ എഫ് എസ് കോഡും ഇതോടപ്പം നൽകിയിട്ടുമുണ്ട് . കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഇ മെയിലിൽ കിട്ടിയ കോൾ ലെറ്ററുമായി കോളേജിലെത്തിയെന്നാണ് മൊഴി. ബോണ്ടായി മൂന്നു ലക്ഷം രൂപ കോൾലെറ്ററിൽ നിർദേശിച്ച അക്കൗണ്ടിൽ അടച്ചതായി ഒരു വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്.
േകന്ദ്ര അലോട്ട്െമന്റ് പ്രകാരമുള്ള പ്രവേശനം നേരത്തെ പൂർത്തിയാക്കിയതാണ്. ഒരു വിദ്യാർഥി എത്താത്ത് സംബന്ധിച്ച് മെഡിക്കൽ കൗൺസിലിനെ അറിയിച്ച് കാത്തിരിക്കുന്നതിനിടെയാണ് വ്യാജ കോൾ ലെറ്ററുമായി വിദ്യാർഥികൾ പ്രവേശനത്തിന്എത്തിയത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് സൂചന. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.