ഡയറകടർമാരെ അയോഗ്യരാക്കിയ നടപടി വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിക്കില്ലെന്ന് ചീഫ് എഡിറ്റർ പി.ടി തോമസ്. പ്രവർത്തിക്കാത്ത കമ്പനികളുടെ പട്ടികയിൽ വീക്ഷണം ഇല്ല. പത്രത്തിന്റെ റജിസ്ട്രേഷനെ ഇപ്പോഴത്തെ നടപടികൾ ബാധിക്കില്ല. അംഗീകാരം റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പുറത്തുവിട്ട കമ്പനികളുടെയും ഡയറക്ടർമരുടെയും പട്ടികയിൽ വസ്തുതാപരമായ പിഴവുണ്ടെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണം, സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള നോര്‍ക്ക റൂട്ട്്സും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വീക്ഷണത്തിന്‍റെ ഡയറക്ടറായ രമേശ് ചെന്നിത്തല, നോര്‍ക്കയുടെ ഡയറക്ടറായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ അയോഗ്യരാക്കിയെന്ന് മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
2013 ലെ കമ്പനി ആക്ട് പ്രകാരം മൂന്നുവര്‍ഷമായി ബാലന്‍സ് ഷീറ്റ് , ആദയനികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കടലാസു കമ്പനികളായി കണക്കാക്കുന്നത്. ഇതിലാണ് വീക്ഷണം പ്രിന്‍റിങ് ആന്‍റ് പബ്ളിഷിങ് ലിമിറ്റഡ്, നോര്‍ക്ക റൂട്ട്്സ് എന്നിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ അംഗീകാരം റദ്ദാക്കിയതായും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അയോഗ്യരാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്ത് വിട്ട രേഖകള്‍ പറയുന്നു. ഇതുപ്രകാരം വീക്ഷണത്തിന്‍റെ ഡയറക്ടര്‍മാരായ രമേശ് ചെന്നിത്തല, വി.എം സുധീരന്‍ , ബെന്നി ബഹന്നാന്‍ പി.ടി തോമസ് എന്നിവര്‍ അയോഗ്യരായി. കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള നോര്‍ക്ക റൂട്ട്്സിന്‍റെ അംഗീകാരവും റദ്ദായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായി എം.എ യൂസഫലി എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന് ഡയറക്ടര്‍മാരെയും അയോഗ്യരാക്കി. ഇത്തരത്തില്‍ പന്ത്രണ്ടായിരം കടലാസുകമ്പനികളുടെ ഒരുലക്ഷത്തി അറുപതിനായിരം ഡയറക്ടര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ അയോഗ്യരാക്കിയിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയുടെ നാല് കമ്പനികളുടെ അംഗീകാരവും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയവയില്‍ പെടുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ കടലാസു കമ്പനികളെ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കുന്നത്.