കേരളബാങ്ക് രൂപീകരണത്തിന്റ ഭാഗമായി ജില്ലാ സഹകരണ ബാങ്കുകളുടെ ബൈലോ ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ സഹകരണ സംഘടനകൾ ഹൈക്കോടതിയെ സമീപിക്കും. ഭരണസമിതി പിരിച്ചുവിട്ടതിനെതിരായ കേസ് കോടതിയിൽ നിലനിൽക്കെ വാർഷിക പൊതുയോഗം ചേരാൻ പാടില്ലെന്നാണ് സംഘടനകളുടെ നിലപാട്. തുടർനടപടികൾ ചർച്ചചെയ്യാൻ യു.ഡി.എഫ് സഹകാരികൾ വൈകിട്ട് യോഗം ചേരുന്നുണ്ട്.
ജില്ലാ ബാങ്കുകൾ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്. ഇതിനായി മുപ്പതിന് മുമ്പ് വോട്ടവകാശമുള്ള അംഗങ്ങളുടെ യോഗം വിളിച്ച് ബൈലോ ഭേദഗതി ചെയ്യാനുള്ള പ്രമേയം പാസാക്കണമെന്നാണ് നിർദേശം. ഭരണച്ചുമതലയുള്ള ജോയിന്റ റജിസ്ട്രാർമാരാണ് യോഗം വിളിക്കേണ്ടത്. എന്നാൽ ജില്ലാ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടതിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കെ യോഗം കൂടാൻ പാടില്ലെന്നാണ് യു.ഡി.എഫിന്റ നിലപാട്. 14 ജില്ലാ ബാങ്കികളിൽ 13 ഇടത്തും യു.ഡി.എഫ് ഭരണസമിതിയായിരുന്നു. ഇവ പിരിച്ചുവിടുകയും വോട്ടവകാശം പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും മാത്രമായി നിജപ്പെടുത്തുകയും ചെയ്തതോടെ എൽ.ഡി.എഫിനായി മേൽക്കൈ.
കേരളബാങ്ക് രൂപികരണത്തിന് റിസർവ് ബാങ്കിന്റ അനുമതി തേടിയിരിക്കുകയാണ് സർക്കാരിപ്പോൾ. കേരളബാങ്കിന്റ കീഴിൽ വരുന്ന പ്രാഥമിക സഹകരണസംഘങ്ങൾക്ക് റിസർവ് ബാങ്കിന്റ അനുമതിയില്ല. അനുമതി കിട്ടണമെങ്കിൽ നിക്ഷേപം സ്വീകരിക്കുന്നത് ഒഴിവാക്കി, കാർഷികവായ്പകൾ നൽകുന്ന സൊസൈറ്റികൾ മാത്രമായി സംഘങ്ങളെ ചുരുക്കേണ്ടിവരും.