തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണമേഖല ജൂനിയർ അതലറ്റിക് ചാംപ്യൻഷിപ്പിൽ കേരളം കിരീടത്തിലേക്ക്. അവസാന ദിനമായ ഇന്ന് ഇതുവരെ ആറ് റെക്കോഡുകളടക്കം ഇരുപത് സ്വർണം സ്വന്തമാക്കി. ദക്ഷിണ മേഖല ജൂനിയർ അത് ലറ്റിക് മീറ്റിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടുള്ള കുതിപ്പാണ് കേരളത്തിന്റെ കുട്ടികൾ നടത്തുന്നത്. ആദ്യദിനം തമിഴ്നാടുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിൽ ഇന്ന് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. മീറ്റ് പൂർത്തിയാകാൻ ഇരുപതോളം ഇനങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കേരളത്തിന് 653 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 536 പോയിന്റും. ഇന്ന് മാത്രം 20 സ്വർണം നേടിയപ്പോൾ ഇതുവരെയുള്ള കേരളത്തിന്റെ സ്വർണ സമ്പാദ്യം 41വും വെള്ളി 29വും വെങ്കലം 25 മായി. ഇന്ന് ആകെപ്പിറന്ന 10 മീറ്റ് റെക്കോഡുകളിൽ ആറെണ്ണവും കേരളത്തിന്റെ സൃഷ്ടിയായിരുന്നു. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ എണ്ണൂറ് മീറ്ററിൽ എ.എസ്. സാന്ദ്രയും ഇരുപത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പി.ഒ.സയനയും ആൺകുട്ടികളുടെ നൂറ് മീറ്റർ ഹർഡിൽസിൽ വി.കെ. മുഹമ്മദ് ലാസനും റെക്കോഡ് കുറിച്ചു. 20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ അയ്യായിരം മീറ്ററിൽ എസ്. അഭിനന്ദും 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനുവുമാണ് റെക്കോഡ് കുറിച്ച് മറ്റ് മലയാളി താരങ്ങൾ. വൈകിട്ടോടെ മീറ്റ് സമാപിക്കും.
Advertisement