തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ തിരിച്ചെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി കാണും. ഭരണപക്ഷത്തെ പ്രതിസന്ധിയടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. തമിഴ്നാട് രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായ മണിക്കൂറുകളാണ് ഇനിയുള്ളത്. നാളെ പ്രധാനപ്പെട്ട രണ്ട് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി പരിഗണിക്കും. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന ഡി.എം.കെയുടെ ഹര്‍ജിയും എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും നാളെ കോടതിയുടെ പരിഗണനയ്ക്ക് വരും. അയോഗ്യരാക്കിയ നടപടി കോടതി റദ്ദുചെയ്താല്‍ അത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകും. വിശദീകരണം തേടിയിട്ടും മറുപടി തരാത്തതിനാലാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്നാണ് സ്പീക്കറുടെ വാദം. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചാല്‍ തമിഴ്നാട് നിയമസഭ ഉടന്‍ വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങും. അങ്ങനെയെങ്കില്‍ കേവലഭൂരിപക്ഷം മറികടക്കാന്‍ ഭരണപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. പ്രതിക്ഷ നീക്കവും നിര്‍ണായകമാണ്. ഇന്ന് വൈകുന്നേരം എം.കെ.സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ഡി.എം.കെ എം.എല്‍.എമാരുടെ യോഗതീരുമാനം എന്താകുമെന്നതാണ് പ്രധാനം. ഇന്നലെ രാഷ്ട്രപതിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈക്ക് തിരിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രിയെ രണ്ടാമതും കണ്ടു. മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിച്ച് എം.എല്‍.എമാര്‍ നല്‍കിയ കത്തിലും സഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിലും ഗവര്‍ണര്‍ തീരുമാനം കൈക്കൊണ്ടില്ല. ഇക്കാര്യങ്ങളില്‍ കൈക്കൊള്ളേണ്ട ഭരണഘടനപരമായ തീരുമാനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.
Advertisement