മൂന്നാം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച നടൻ ദിലീപിന് തിരിച്ചടി. മുൻപ് ജാമ്യം നിരസിച്ച സാഹചര്യത്തിൽ മാറ്റമുണ്ടായോയെന്നു കോടതി ആരാഞ്ഞു. അന്വേഷണം പുരാഗമിക്കുന്നതെയുള്ളൂവെന്നു കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു.
Is there any change in situation. ഈ ചോദ്യമാണ് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആദ്യം ഉന്നയിച്ചത്. ജയിലിൽ രണ്ടുമാസം പിന്നിട്ടു, അന്വേഷണം അവസാനഘട്ടത്തിൽ എത്തി തുടങ്ങിയ കാര്യങ്ങൾ മറുപടിയായി ചൂണ്ടിക്കാണിച്ചു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കഴിഞ്ഞ രണ്ടു തവണയും ജാമ്യം തള്ളുമ്പോൾ താൻ ഇക്കാര്യം പറഞ്ഞതാണെന്നും കോടതി ഓർമിപ്പിച്ചു.
ജയിലിൽ കുറച്ചു ദിവസം കിടന്നു എന്നതുകൊണ്ടു സഹചര്യം മാറിയെന്ന് കണക്കാനാകില്ല. നേരത്തെ ജാമ്യം പരിഗണിച്ചപ്പോഴുള്ള സാഹചര്യം മാറിയെന്ന് വ്യക്തമായി ബോധ്യപ്പെടണം. എങ്കിൽ മാത്രമേ വീണ്ടും പരിഗണിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇതുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജികൾ മറ്റൊരു ബെഞ്ചിൽ ഉണ്ടെന്നും അവ തിങ്കളാഴ്ച പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് അതിലെ തീർപ്പ് പ്രധാനമാണെന്ന് കോടതി പറഞ്ഞു. കാവ്യ മാധവനേയും നാദിർഷയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു നേരത്തെ അന്വേഷണസംഘം അറിയിച്ചതും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു ആ ഹർജികളിൽ തിങ്കളാഴ്ച തീരുമാനമുണ്ടായ ശേഷം ചൊവ്വാഴ്ച ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.