ആര്‍.സി.സിയിലെ എച്ച്ഐവി ബാധയ്ക്ക് കാരണം രക്തപരിശോധനയ്ക്ക് ആധുനികസംവിധാനം ഇല്ലാത്തതു കൊണ്ടെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്.ആര്‍.സി.സിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിക്ക് കൈമാറി.രക്തകൈമാറ്റത്തിൽ പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള വിദഗ്ധ സമിതി നിർദേശങ്ങൾ സർക്കാർ അവഗണിച്ചതാണ് ആർ.സി.സിയിലെ എച്ച്.ഐ.വി ബാധക്ക് കാരണം. എച്ച്.ഐ.വി ബാധ തുടക്കത്തിലെ കണ്ടെത്താനുള്ള പരിശോധന സംവിധാനം ഒരുക്കണമെന്ന ശുപാർശ ലഭിച്ച് നാല് വർഷമായിട്ടും ഒരിടത്തും നടപ്പായില്ല. എച്ച്.ഐ.വി ബാധിച്ച് ഒരു മാസം കഴിഞ്ഞാൽ മാത്രം സ്ഥിരീകരിക്കാനാവുന്ന നിലവിലെ സംവിധാനം ആരോഗ്യരംഗത്ത് ആശങ്കയ്ക്കിടയാക്കുന്നു.
2013ൽ വയനാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ എട്ട് വയസുകാരിക്ക് രക്തകൈമാറ്റത്തിലൂടെ എച്ച്.ഐ.വി ബാധിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ചികിത്സാ പിഴവിനേക്കുറിച്ച് പഠിച്ച സർക്കാരിന്റെ വിദഗ്ധ സമിതി രക്തകൈമാറ്റ സമയത്തെ പരിശോധനയിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി. എച്ച്.ഐ.വി വൈറസ് രക്തത്തിൽ കലർന്നാൽ രണ്ടാഴ്ചക്കുള്ളിൽ കണ്ടുപിടിക്കാനുള്ള അത്യാധുനിക പരിശോധനയായ നാറ്റ് ടെസ്റ്റ് സൗകര്യം കേരളത്തിലെ മൂന്ന് മെഡിക്കൽ കോളജുകളിലെങ്കിലും ഒരുക്കണമെന്നായിരുന്നു മുഖ്യനിർദേശം. നാല് വർഷം കഴിഞ്ഞ മറ്റൊരു കുട്ടികൂടി സമാനാവസ്ഥയിൽ രോഗിയാകുമ്പോളും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലൊന്നും ആ പരിശോധനയില്ല.
എച്ച്.ഐ.വി ബാധിച്ച് ഒരുമാസം കഴിഞ്ഞാൽ മാത്രം സ്ഥിരീകരിക്കുന്ന ടെസ്റ്റാണ് ആർ.സി.സിയിലടക്കം സംസ്ഥാനത്തുള്ളത്. അതാണ് ഇപ്പോൾ തിരിച്ചടിയായതെന്ന് ഉറപ്പിക്കുമ്പോൾ ഇനിയും രക്തകൈമാറ്റത്തിൽ അത്തരം ദുരന്ത സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ആർ.സി.സിയിലെ ഒമ്പത് കാരിയുടെ അവസ്ഥ ആരോഗ്യകേരളത്തിന് നൽകുന്നത്.