വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദർ മുസ്‌ലിംലീഗ് സ്ഥാനാർഥി. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. അവസാനം വരെ യു.എ.ലത്തീഫിന്റെ പേരുകൂടി പരിഗണനയില്‍ വന്നത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിരിമുറുക്കം നല്‍കി.
ഒന്നര മണിക്കൂറിലേറെ നീണ്ട ചർച്ചകൾകൾക്കൊടുവിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുൻപ് രണ്ടു വട്ടം നിയമസഭാംഗമായി പരിചയസമ്പത്തുളള ജില്ല സെക്രട്ടറി കെ.എൻ.എ ഖാദറിന് വേങ്ങരയിൽ അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. അവസാന നിമിഷം വരേയും സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിന്റെ പേരും പരിഗണിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ആശക്കുഴപ്പമുണ്ടായിരുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ പാണക്കാട് ചേർന്ന നേതൃയോഗത്തിന് ശേഷം കെ.എൻ.എ ഖാദർ പ്രചാരണമാരംഭിക്കുകയാണ്.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കെ.എൻ.എ ഖാദറിന്റെ സ്ഥാനാർഥി പ്രഖ്യാപനം. കെ.എൻ.എ ഖാദറിന്റെ പേര് ചർച്ച ചെയ്തിരുന്നെങ്കിലും അവസാനം നിമിഷം വരേയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിനെ മാറ്റി നിർത്തിയാണ് ഖാദറിന് അവസരം നൽകിയത്.
സ്ഥാനാർഥി നിർണയ ചർച്ചകളുടെ അവസാനഘട്ടത്തിൽ യു.എ. ലത്തീഫിനെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തി. സ്ഥാനാർഥിയാവുമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര. യോഗത്തിന് മുൻപെ പാണക്കാടുണ്ടായിരുന്ന കെ.എൻ.എ ഖാദർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ പാണക്കാട് ഹാദരലി ശിഹാബ് തങ്ങൾ തന്നെ ഖാദറിന്റെ പേരുറപ്പിച്ചു. ഒടുവിൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമാണ് കെ.എൻ.എ ഖാദർ പാണക്കാട് എത്തിയത്.
നിലവിൽ സംസ്ഥാന സെക്രട്ടറിയായ യു.എ. ലത്തീഫിനെ സമാധാനിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.