കേരളത്തില്‍ ഇന്നും പലയിടങ്ങളിലും കനത്ത മഴ. കൊച്ചി, കോഴിക്കോട് ജില്ലകളിലും ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോരമേഖലകളിലും മഴ തുടരുകയാണ്. കൊച്ചി വൈറ്റില പവര്‍ഹൗസിനടുത്ത് മരം കടപുഴകിവീണു, തൃപ്പൂണിത്തുറ റൂട്ടില്‍ ബസ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് അട്ടപ്പാടി ചുരത്തിലെ പത്താംവളവില്‍ മലയിടിഞ്ഞു, കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഉരുള്‍പൊട്ടി മൂന്നു വീടുകള്‍ തകര്‍ന്നു.
നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് വൈദ്യുതോൽപാദനം മുടങ്ങി. ചെക്ക് ഡാമിനോടു ചേർന്നു ടണൽ തുടങ്ങുന്ന പ്രദേശത്തേക്കാണു കല്ലും മണ്ണും ഇടിഞ്ഞു വീണത്. കൂരാച്ചുണ്ട്, താമരശേരി, കുറ്റ്യാടി മേഖലയിൽ ഇടവിട്ട് മഴയുണ്ട്. താമരശേരി ചുരം വഴി വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.
അതേസമയം, തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.