ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ ഗുജറാത്തിലെ സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 1961ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തറക്കല്ലിട്ട പദ്ധതി 56വർഷങ്ങൾക്ക് ശേഷമാണ് പൂർത്തിയാകുന്നത്. അതേസമയം, ഗ്രാമവാസികളെ പുനരധിവസിപ്പിക്കാതെ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിനെതിരെ മേധപട്കറുടെ നേതൃത്വത്തില്‍ മധ്യപ്രദേശിൽ ജലസത്യഗ്രഹം തുടരുകയാണ്.
അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലുതും ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാമതും എത്തുന്നത്ര വലുതാണ് സർദാർ സരോവർ അണക്കെട്ട് 1.2 കിലോമീറ്റർ നീളം.163മീറ്റര്‍ ഉയരം. 40 ലക്ഷം ക്യൂബിക് മീറ്റർ സംഭരണ ശേഷി. നർമദ ജില്ലയിലെ കേവാദിയയിലെ ഡാം, പിറന്നാൾ ദിനത്തിൽ മോദി രാഷ്ട്രത്തിനു സമർപ്പിച്ചു.
ജവഹർലാൽ നെഹ്റു തുടക്കമിട്ട പദ്ധതി വിവിധ കാരണങ്ങളാൽ അമ്പത്താറ് വർഷമാണ് വൈകിയത്.ചരിത്രപരമായ പ്രതിഷേധ സമരങ്ങൾ കൊണ്ടും, കോടതിവിധികൾകൊണ്ടുമാണ് സർദാർ സരോവർ ശ്രദ്ധ നേടിയത്. കുടിയിറക്കപ്പെട്ടവർക്ക് അർഹമായ പുനരധിവാസം ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ബര്‍വാനിയിലെ ബര്‍ദാ ഗ്രാമത്തില്‍ മേധാ പട്കറിന്റെ നേതൃത്വത്തില്‍ ജലസത്യാഗ്രഹസമരം ഇപ്പോളും തുടരുകയാണ്.
പുനരധിവാസം പൂര്‍ത്തീകരിക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടിയെന്നും അവർ ആരോപിക്കുന്നു . കൃഷിസ്ഥലങ്ങളിലേക്കുള്ള43,000 കിലോമീറ്റര്‍ കനാലുകളില്‍ 18000 മാത്രമേ പൂര്‍ത്തിയായുള്ളു എന്നിരിക്കെ ഉദ്ഘാടനം പ്രധാനമന്ത്രി ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിയതായി കോൺഗ്രസും കുറ്റപ്പെടുത്തി. ഒരാഴ്ചക്കിടെ രണ്ടാമതും ഗുജറാത്തിലെത്തിയ മോദി മറ്റ് നിരവധി പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.