കനത്ത മഴയെത്തുടർന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ, വയനാട്, പത്തനംതിട്ട ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആറു താലൂക്കുകളിലെ തഹസിൽദാർമാർ രാത്രിയും കണ്‍ട്രോള്‍ റൂമില്‍ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. ജലസംഭവരണികള്‍ നിറഞ്ഞുകവിഞ്ഞു.
ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും തുടരുകയാണ്. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീടു പുനഃസ്ഥാപിച്ചു. ഇടുക്കിയിലും വ്യാപക നാശനഷ്ടം. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി. കൊച്ചി ധനുഷ്കൊടി ദേശീയപാതയില്‍ മൂന്നാറിനടുത്ത് രണ്ടാം മൈലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. വീടുകളിലും റോഡുകളിലും വെള്ളം കയറിയത് ജനജീവതം ദുസഹമാക്കി. എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വെള്ളക്കെട്ട് ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
കൊല്ലം തിരുമുല്ലാവാരത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് യുവതിക്ക് പരുക്കേറ്റു. കാവനാട് മരങ്ങൾ കാറ്റത്ത് വൈദ്യുതി കമ്പിക്ക് മുകളിലേക്ക് വീണു. നഗരത്തിലേ താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിലായി
മിക്ക ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാല്‍മാറോട് കണ്‍ട്രോള്‍ റൂമുകളില്‍തന്നെ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.