കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നും നിര്‍േദശമുണ്ട്. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കി. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സ്ഥലത്തും മഴ തുടരുകയാണ്. നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. അണക്കെട്ടുകളുടെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. പെരിയാര്‍, മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളും തുറന്നു. പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് കൂടി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കുക്കൂടി. പാറക്കൂട്ടങ്ങള്‍ക്കു മീതെ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. ചാലക്കുടി, ഭാരത പുഴകളില്‍ ജലനിരപ്പ് കൂടിയതിനാല്‍ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ നെയ്യാറിന്‍റെ തീരുത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണം.