കേരളത്തിലെ ടൂറിസം- ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി ആൽഫോൻസ് കണ്ണന്താനം. പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ഐടി മേഖലയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിരവധി ടൂറിസം പദ്ധതികളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്യേശവുമുണ്ട്. എന്നാൽ നിലവിൽ അനുവദിക്കപ്പെട്ടവ പെട്ടെന്ന് പൂർത്തീകരിച്ചാൽ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം,തൊഴിൽ ഇവ ഉറപ്പു വരുത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വർദ്ധന ഉൾപ്പടെയുള്ളവയിൽ നിന്ന് കിട്ടുന്ന പണം ഇതിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ് ടിക്ക് കീഴിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കും. രാജ്യത്ത് വിലക്കയറ്റം 4 ശതമാനം മാത്രമാണ്. ഇത് റിസർവ്വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാൾ അരശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, പി എസ് ശ്രീധരൻപിള്ള, പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, എംടി രമേശ്, എം ഗണേശൻ, ഡോ പിപി വാവ, സി ശിവൻകുട്ടി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ നേതാക്കൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാരാർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി ഓഫീസിലേക്ക് കയറിയത്.
രാവിലെ ശിവഗിരി മഠത്തിലെത്തിയ മന്ത്രിയെയും ഭാര്യ ഷീലയെയും മഠം പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശ്രീനാരായണഗുരു സമാധി മന്ദിരവും ശാരദാ ക്ഷേത്രവും സന്ദർശിച്ച മന്ത്രി സ്വാമി പ്രകാശനന്ദയിൽ നിന്ന് അനുഗ്രഹം തേടി. സ്വാമിമാർക്കൊപ്പം പ്രാതൽ കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നുംപുറം, അരുവിപ്പുറം എന്നിവ ഉൾപ്പെടുത്തി ഒരു ടൂറിസം സർക്യൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഠം അധികൃതർ മന്ത്രിയ്ക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാർ ശുപാർശ ചെയ്താൽ പദ്ധതി ഉടൻ അനുവദിക്കുമെന്ന് അദ്ദേഹം മഠം അധികൃതർക്ക് ഉറപ്പ് നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ജില്ലാ അധ്യക്ഷൻ അഡ്വ സുരേഷ്, ജില്ലാ- നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.