ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകൾ കണ്ടെത്തി. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നുപോയതെന്നും ക്രൈബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണറിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടു മാലകളിലേയും വിഗ്രഹത്തിനു മുകളിൽ ചൂടുന്ന കുടയിലേയും വജ്രങ്ങളാണു കാണാതായതെന്നതായിരുന്നു പരാതി.
ഐ.ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രകല്ലുകൾ കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്നു തന്നെയാണ് ക്രൈംബ്രാഞ്ച് വജ്ര മുത്തുകൾ കണ്ടെടുത്തത്. വിഗ്രഹത്തിൽ ചാർത്തുന്ന പൂമാലകൾ അഴിച്ചെടുത്തപ്പോൾ മാലയിലേയും മുത്തുക്കുടകളിലേയും വജ്രം അടർന്നുപോയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിനുള്ള ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തി. ഏറ്റവും വലിയ വജ്രത്തിനു പോലും അര സെന്റീമീറ്ററിൽ താഴെയാണ് വലുപ്പം. കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ് ,കാണാതായവ തന്നെയാണ് ഇവയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. മുത്തുകൾ ചെറുതെങ്കിലും കോടികൾ വിലമതിക്കുന്നതാണിവ. അമിക്കസ് ക്യൂറി ഗോപാൽ സുബ്രമണ്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ടു വജ്രങ്ങൾ കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ക്ഷേത്ര മാനേജർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 22 വജ്രം കാണാതായെന്നാണ് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോർട്ട് ഇനി കോടതിയിലും സമർപ്പിക്കും.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു .ക്രൈംബ്രാഞ്ച് കണ്ടെത്തലോടെ വലിയ വിവാദത്തിനാണ് തിരശീല വീണത്.