സംസ്ഥാനത്തെ മുപ്പത് എൻജീനിയറിങ് കോളജുകൾ പൂട്ടലിന്റെ വക്കിൽ. എറണാകുളം , തൃശ്ശൂർ ജില്ലകളിലാണ് കുട്ടികളില്ലാത്ത ഏറ്റവും കൂടുതൽ കോളജുകൾ പ്രവർത്തിക്കുന്നത്. ഒരുകുട്ടിയും ചേരാത്ത കോഴ്സുകൾ നിറുത്താനും വളരെ കുറച്ചുപേരുള്ള കോഴ്സുകൾ അടുത്തുള്ള കോളജുകളുമായി ലയിപ്പിക്കാനും സാങ്കേതിക സർവകലാശാല നിർദ്ദേശം നൽകിക്കഴിഞ്ഞു.
തുടർച്ചയായി അഞ്ച് വർഷം 30 ശതമാനം പോലും കുട്ടികളില്ലാത്ത എൻജിനീയറിങ് കോളജുകളുടെ കണക്കെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള മുപ്പത് കോളജുകളുടെ പട്ടിക ലഭ്യമായത്. എറണാകുളം ജില്ലയിലാണ് കുട്ടികൾകുറവായ കോളജുകളിലധികവും , ഒൻപത്. തൊട്ടുപിറകിൽ തന്നെ തൃശ്ശൂരുമുണ്ട്. ഇവിടുത്തെ എഴ് എൻജിനീയറിങ് കോളജുകളിൽ വിരലിൽ എണ്ണാവുന്നത്ര കുട്ടികളെ ഉള്ളൂ. കൊല്ലത്തും കോട്ടയത്തുമായി ഏഴ് കോളജുകൾ ഈ പട്ടികയിലുണ്ട്. പാലക്കാട്, മലപ്പുറം, തിരുവനന്തപുരം , ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മറ്റ് കോളജുകൾ. കുട്ടികളില്ലാത്ത കോളജുകൾ പൂട്ടണമെന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. ഇക്കാര്യം ചർച്ച ചെയ്യാൻ സാങ്കേതിക സർവകലാശാല വിളിച്ചുചേർത്തയോഗത്തിൽ പ്രശ്നപരിഹാരത്തിന് പ്രായോഗികമായ നിർദ്ദേശമൊന്നും മുന്നോട്ട് വെക്കാൻ കോളജുകൾക്കായില്ല.
നടപടികളുടെ ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർഥികൾ തീരെ കുറവായ കോഴ്സുകൾ തൊട്ടടുത്തുള്ള കോളജിലെ സമാന കോഴ്സുമായി ലയിപ്പിക്കാനാണ് സർവകലാശാല നിർദ്ദേശം നൽകിയത്. കുട്ടികൾതീരെ ഇല്ലാത്ത കോഴ്സുകൾ അവസാനിപ്പിക്കുകയും വേണം. ഇക്കാര്യം ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്. സംസ്ഥാനത്ത് ആകെയുള്ള 55,000 എൻജിനീയറിങ് സീറ്റുകളിൽ 31,000ൽമാത്രമാണ് വിദ്യാർഥികൾ ചേർന്നിട്ടുള്ളത്.