നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജി. അതേസമയം നാദിർഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷ നൽകുന്നത്. ജയിൽവാസം അറുപത് ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹർജി. നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിമിനൽ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാൽസംഗക്കുറ്റം ദിലീപിന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളു. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിന് പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിച്ചത്. അതേസമയം സംവിധായകൻ നാദിർഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലുവ പോലീസ് ക്ലബിൽ ഹാജരായ നാദിർഷയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിർഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.