ബിജെപിക്കു ബദൽ കോൺഗ്രസ് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വർഗീയ ഫാഷിസത്തിനെതിരേ കേളു ഏട്ടൻ പഠന കേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആഗോളവൽക്കരണ നയങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും ശക്തമായ നിലപാട് സ്വീകരിക്കുന്നവരുടെ യോജിപ്പാണ് രാജ്യത്തിന് ആവശ്യം. കോൺഗ്രസിന്റേതു ജനദ്രോഹ നയങ്ങളാണ്. കോൺഗ്രസ് സ്വീകരിച്ച ജനദ്രോഹ നയങ്ങളാണു ബിജെപിക്ക് അധികാരത്തിലെത്താൻ അവസരമുണ്ടാക്കിയത്. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനായി വർഗീയതയുമായി സമരസപ്പെടാൻ അവർ ശ്രമിച്ചു.
യുപിയിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസുമായി ചേർന്നു ചില നീക്കങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ബിഹാറിൽ ബിജെപിക്കെതിരേ മഹാസഖ്യം രൂപം കൊണ്ടു. അതിലൂടെ വിജയിച്ചെത്തിയ പ്രധാന കക്ഷിയായ ജനതാദൾ യുണൈറ്റഡിലെ പ്രമുഖ വിഭാഗം ബിജെപിയുടെ ക്യാംപിലെത്തി. ഇവിടെയാണു നയപരിപാടികളുടെ അടിസ്ഥാനത്തിൽ വേണം സഖ്യം രൂപപ്പെടുത്താൻ എന്നു പറയുന്നത്. ഇക്കാര്യത്തിൽ യോജിക്കാവുന്നവരോട് യോജിക്കണം എന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്. പക്ഷേ നയം പ്രധാനമാണ്. വർഗീയതയ്ക്കെതിരേ ശക്തമായ നിലപാട് വേണം. ഇന്നലെ വർഗീയതയുടെ ഭാഗമായിരുന്നവർ ഇന്ന് അതിനെ എതിർക്കാൻ തയാറുണ്ടോ എന്നു നോക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.