ബത്തേരിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെപിടിക്കാനുള്ള ശ്രമം ഇന്നും തുടരും. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടുവയെ കണ്ട വിവിധയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചു. വന്യമൃഗശല്യത്തിനെതിരെ നടപടിയില്ലെന്നാരോപിച്ച് ഇന്ന് ബി.ജെ.പി ബത്തേരി താലൂക്കിൽ ഹർത്താൽ നടത്തുകയാണ്. വീടുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ ഇതെല്ലാമുള്ള സ്ഥലങ്ങളിലൂടെയാണ് കടുവ സഞ്ചരിച്ചത്.
രണ്ടുദിവസത്തിനുള്ളൽ രണ്ടു വളർത്തുമൃഗങ്ങളെയും കൊന്നു. നാട്ടുകാരെല്ലാം ഭീതിയിലാണ്. ഇന്നലെ രാവിലെ മുതൽ വൈകീട്ട് വരെ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. കഠിനപ്രയത്നം നടത്തിയിട്ടും കടുവയെ മയക്കുവെടിവെക്കാനായില്ല. കാപ്പിത്തോട്ടത്തിൽ പലയിടങ്ങളിലായി ഒളിച്ചിരിക്കുകയാണ് കടുവ.
നാട്ടുകാർ വിവിധ ഇടങ്ങളിൽ തടിച്ചു കൂടുന്നതും പ്രശ്നമുണ്ടാക്കി. രണ്ട് സ്ഥലത്താണ് കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. വന്യമൃഗശല്യത്തിൽ നടപടികൾ എടുക്കുന്നില്ലെന്നാരോപിച്ചാണ് ബി.ജെ.പി ഹർത്താൽ. എന്നാൽ എല്ലാ നടപടികളും എടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണനും ഇന്നലെ തിരച്ചിൽ നടക്കുന്നയിടത്ത് സജീവമായിരുന്നു.