നടിയെ ആക്രമിച്ചകേസിൽ സംവിധായകൻ നാദിർഷയെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായില്ല. ആലുവ പോലീസ് ക്ലബിൽ ഹാജരായ നാദിർഷയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാദിര്‍ഷ വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിച്ചു.
രാവിലെ 9.40നാണ് മൂന്നു ബന്ധുക്കൾക്കൊപ്പം ആലുവ പൊലീസ് ക്ലബിൽ നാദിർഷയെത്തിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് സംവിധായകൻ ക്ലബിനുളളിലേക്ക് പോയി. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരായ സി ഐ ബൈജു പൗലോസും ആലുവ റൂറൽ എസ്പി എ.വി. ജോർജുമെത്തി. തുടർന്ന് ചോദ്യം ചെയ്യൽ മുറിയിലേക്ക് നാദിർഷയെ മാറ്റി. എന്നാൽ ചോദ്യം ചെയ്യൽ നടപടി ക്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ശാരിരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. വിയർത്ത നാദിർഷ പെട്ടെന്ന് ക്ഷീണിതനായും കാണപ്പെട്ടു.ഇതോടെ പൊലീസ് വൈദ്യസംഘത്തെ ക്ലബിലേക്ക് വിളിപ്പിച്ചു.
ആരോഗ്യനില മോശമെന്ന് വൈദ്യസംഘവും സ്ഥിരീകരിച്ചതോടെ ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. പിന്നീട് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ നാദിര്‍ഷ വൈകുന്നേരം നാലു മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു.