രാജസ്ഥാനിലെ ബാർമെറിൽ ആറു വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. ജാലിപ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ അഞ്ചു വയസ്സുകാരിയെ സ്കൂളിൽ പ്യൂൺ പീഡിപ്പിച്ച സംഭവത്തിനും ഗുർഗ്രാമിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് പിഞ്ചുകുഞ്ഞിനു നേരെ രാജസ്ഥാനിൽ അതിക്രമം ഉണ്ടായിരിക്കുന്നത്.
അതിനാൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും സ്കൂളിൽ ജീവനക്കാരെ ചോദ്യം ചെയ്യൽ തുടർന്നു. ആർമി പൊലീസിന്റെ കാവലിലായിരുന്നു ചോദ്യംചെയ്യൽ.
സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. പീഡനം എന്നാണു നടന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ആറു വയസ്സുകാരിയുമൊത്ത് പിതാവ് ആശുപത്രിയിലെത്തിയത്.
എന്നാൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായി കണ്ടെത്തി. അസ്വാഭാവികമായ സംഭവമായതിനാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയതും. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടി.
സ്കൂൾ പ്രിൻസിപ്പലിനെ ഉൾപ്പെടെ വിളിച്ചു വരുത്തിയായിരുന്നു വ്യാഴാഴ്ച രാത്രി വരെയുള്ള ചോദ്യം ചെയ്യൽ. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ജയ്പൂരിനടുത്ത് 12 വയസ്സുകാരിയെ സ്വന്തം വീട്ടിൽ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച സംഭവും അടുത്തിടെയാണു നടന്നത്. ഈ കേസിൽ മുപ്പത്തിയഞ്ചുകാരൻ അറസ്റ്റിലായിരുന്നു.