മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ഗുരുവായൂര്‍ ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രിയോട് വിശദീകരണം ചോദിക്കാനുള്ള പാര്‍ട്ടി നീക്കം ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
ക്ഷേത്രാചാരങ്ങള്‍ ചിലര്‍ അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ വിശദീകരണം. ഇക്കാര്യം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടു ചെയ്തു. തുടർന്നു നടന്ന ചർച്ചയിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു. എങ്കിലും കൂടുതൽ വിവാദങ്ങൾക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്.
ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ കൂടുതൽ ചർച്ചകൾ പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ സന്ദേശം നൽകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തിയത്. ക്രൈസ്തവരും മുസ്‌ലീങ്ങളുമായുള്ള എത്രയോ സിപിഎമ്മുകാര്‍ അവരുെട മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നു. ഇവര്‍ക്കെതിരെയൊന്നും നടപടിയെടുക്കാതെ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു. വിഷയം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സി.പി.എം കടകംപള്ളിയോടുള്ള നിലപാട് മയപ്പെടുത്തിയത്.