തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
15 ദിവസം മുന്‍പ് പരാതി നല്‍കിയിട്ടും നടപടിയുണ്ടായത് കഴിഞ്ഞ ദിവസം മാത്രമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നപപടിവേണം. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കാൻസറിന് ചികിത്സ തേടിയെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒമ്പതുകാരിക്കാണ് എച്ച്.ഐ.വിയും സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് രക്തകൈമാറ്റമെന്നും വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുകയാണെന്നും ആർ.സി.സി വിശദീകരിച്ചു
ഒമ്പത് വയസുള്ള മകൾക്ക് കാൻസർ സ്ഥിരീകരിച്ചതോടെ മാർച്ച് 1നാണ് ഇവർ ആർ.സി.സിയിൽ ചികിത്സക്കെത്തിയത്. ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുൻപ് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്..
മാതാപിതാക്കൾക്ക് എച്ച്.ഐ.വിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ആർ.സി.സിയിൽ ചികിത്സക്കെത്തിയ ആദ്യദിവസങ്ങളിലെ പരിശോധനയിൽ കുട്ടിക്കും എച്ച്.ഐ.വി നെഗറ്റീവായിരുന്നു. ഇതിനിടെ മറ്റെവിടെയും ചികിത്സിച്ചിട്ടില്ല. അതിനാൽ ആർ.സി.സിയിലെ പിഴവാണ് രോഗ ബാധിതയാക്കിയതെന്ന് മാതാപിതാക്കൾ ഉറപ്പിക്കുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരം പരാതിയെന്നും പരിശോധിച്ച് വരികയാണെന്നും ആർ.സി.സി അധികൃതർ വിശദീകരിച്ചു.