കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രസന്ദർശനം വിവാദമായ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിലുണ്ടാകും. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്കും ഇന്നാണ് തുടക്കമാകുക.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. കടകംപള്ളിയുടെ സമീപനത്തിനെതിരെ പൊതുവികാരം ഉയരുമെന്നാണ് സൂചന. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. സ്വതന്ത്രസ്ഥാനാർഥിയെ നിർത്തുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്യും. ശനിയാഴ്ച മലപ്പുറത്ത് കോടിയേരിയുടെ സാന്നിധ്യത്തിൽ ചേരുന്ന ജില്ലാസെക്രട്ടേറിയറ്റ് യോഗമാണ് അന്തിമതീരുമാനം കൈക്കൊള്ളുക.
സംസ്ഥാനത്തെ 31,700 ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് ഇന്ന് തുടക്കമാകുക. കോൺഗ്രസ് ബന്ധം മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വരെയുള്ള വിഷയങ്ങൾ സംഘടനാ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകും.
തെറ്റുതിരുത്തൽ പ്രക്രിയയുടെ പുരോഗതി ഉൾപ്പെടെ ബ്രാഞ്ച് സമ്മേളനം മുതൽ സി.പി.എം പരിശോധിക്കും.നാലര ലക്ഷത്തിലേറെ പാർട്ടി അംഗങ്ങൾ സമ്മേളന പ്രക്രിയയുടെ ഭാഗമാകും. വിഭാഗീയത ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തയാറാക്കിയ മാർഗനിർദേശങ്ങളുടെ അടിസഥാനത്തിലായിരിക്കും സമ്മേളനങ്ങൾ നടക്കുക. അടുത്തമാസം 15 മുതലാണ് ലോക്കൽ സമ്മേളനങ്ങൾ. ഫെബ്രുവരി അവസാനവാരം തൃശൂരിലാണ് സംസ്ഥാന സമ്മേളനം.