നടിയെ ആക്രമിച്ചകേസിൽ സംവിധായകൻ നാദിർഷയെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായില്ല. ആലുവ പോലീസ് ക്ലബിൽ ഹാജരായ നാദിർഷയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പൊലീസ് വിട്ടയച്ചതിന് പിന്നാലെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി
രാവിലെ 9.40നാണ് മൂന്നു ബന്ധുക്കൾക്കൊപ്പം ആലുവ പൊലീസ് ക്ലബിൽ നാദിർഷയെത്തിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് സംവിധായകൻ ക്ലബിനുളളിലേക്ക് പോയി. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരായ സി ഐ ബൈജു പൗലോസും ആലുവ റൂറൽ എസ്പി എ.വി. ജോർജുമെത്തി. തുടർന്ന് ചോദ്യം ചെയ്യൽ മുറിയിലേക്ക് നാദിർഷ യെ മാറ്റി. എന്നാൽ ചോദ്യം ചെയ്യൽ നടപടി ക്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ശാരിരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. വിയർത്ത നാദിർഷ പെട്ടെന്ന് ക്ഷീണിതനായും കാണപ്പെട്ടു.ഇതോടെ പൊലീസ് വൈദ്യസംഘത്തെ ക്ലബിലേക്ക് വിളിപ്പിച്ചു.
ആരോഗ്യ നില മോശമെന്ന് വൈദ്യസംഘവും സാക്ഷ്യപ്പെടുത്തിയതോടെ പൊലീസ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ച് നാദിർഷയെ മടക്കിയയക്കുകയായിരുന്നു .
നാദിർഷയിൽ നിന്ന് പുതുതായി കൂടുതൽ വിവരങ്ങൾ കിട്ടുമെന്നും ഇതു കൂടി കൂടി ചേർത്തു വച്ച് ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയെ എതിർക്കാമെന്ന പൊലീസിന്റെ കണക്കു കൂട്ടലിന് കൂടിയാണ് ഇന്നത്തെ അപ്രതീക്ഷിത സംഭവങ്ങൾ തിരിച്ചടിയായത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൻമേൽ ഈ പതിനെട്ടിന് ഹൈക്കോടതി വിധി പറഞ്ഞ ശേഷമാകും ഇനി അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന കാര്യത്തിലെ പൊലീസ് തീരുമാനം.