റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരെയുള്ള അക്രമണം നിറുത്തണമെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസ് മ്യാന്‍മര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രോഹിൻഗ്യ അഭയാർഥി പ്രശ്നം രൂക്ഷമായി തുടരുന്നതിനിടയിൽ, അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൽ മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി പങ്കെടുക്കില്ല. കഴിഞ്ഞ മാസം 25നുശേഷം നാലു ലക്ഷത്തോളം രോഹിൻഗ്യ മുസ്‌ലിംകൾ മ്യാൻമർ വിട്ടതായാണു കണക്ക്.
രോഹിൻഗ്യകൾക്ക് സഹായമെത്തിക്കാൻ രാഷ്ട്രീയം മറന്ന് സഹകരിക്കണമെന്ന് യുഎൻ രാജ്യാന്തര സമൂഹത്തോട് അഭ്യർഥിച്ചു.അഭയാർഥികളുടെ ദയനീയ സ്ഥിതി സംബന്ധിച്ചു ലഭിക്കുന്ന റിപ്പോർട്ടുകൾ ഹൃദയഭേദകമാണെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. ബംഗ്ലദേശ് സർക്കാർ യുഎൻ സഹായം അഭ്യർഥിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനിടെ, രോഹിൻഗ്യകളെ പിന്തുണച്ച് ഭീകര സംഘടനയായ അൽ ഖായിദ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്.
രോഹിൻഗ്യകളെ ദുരിതത്തിലാഴ്ത്തിയവർക്ക് അർഹമായ 'ശിക്ഷ' നൽകുമെന്നും അൽ ഖായിദ പ്രസ്താവനയിൽ പറയുന്നു. യുഎൻ മനുഷ്യാവകാശ സംഘത്തിനു മ്യാൻമർ ഇതുവരെ പ്രവേശനാനുമതി നൽകിയിട്ടില്ല. ഇതേസമയം, റാഖൈനിൽ അക്രമം തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 19,000 പേരാണ് അതിർത്തി കടന്നെത്തിയത്. ആയിരങ്ങൾ മ്യാൻമർ - ബംഗ്ലദേശ് അതിർത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനിൽക്കുന്നു. ഇവിടെനിന്നു പണം നൽകി ബോട്ടിലാണു ബംഗ്ലദേശിലേക്കു കടക്കുന്നത്.ദേവാലയങ്ങൾക്കു നേരേ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരിച്ചടിക്കുന്നതിനായി ആഹ്വാനം ചെയ്യുന്ന പ്രചാരണങ്ങളും സജീവമാണ്.