കോഴിക്കോട് കൂടരഞ്ഞിയിൽ പാറമടയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ സ്വന്തം പാർട്ടിക്കാരിയായ പ്രസിഡന്റിനെ തള്ളി കോൺഗ്രസ് രംഗത്ത്. അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അതേസമയം അനുമതി റദ്ദാക്കാൻ ഉടൻ ഭരണ സമിതി ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഉരുൾപ്പൊട്ടൽ മേഖലയിൽ ചട്ടങ്ങൾ മറികടന്ന് വൻ പാറമടയ്ക്ക് അനുമതി നൽകിയത് മനോരമ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.
മഞ്ഞക്കടവ് മലയിൽ പാറമടയ്ക്ക് അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്വന്തം നിലയ്ക്കാണ് പഞ്ചായത്ത് പ്രസിഡന്റ് പാറമടയ്ക്ക് അനുമതി നൽകിയതെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ചട്ടങ്ങൾ ലംഘിച്ചുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ എൽ.ഡി.എഫും രംഗത്ത് എത്തി. ഭരണസമിതി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് ആറംഗങ്ങൾ കത്തു നൽകി. പാറമടയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഭരണസമിതിയെ തെറ്റിധരിപ്പിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മനോരമ ന്യൂസ് വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് സെക്രട്ടറി ദീർഘകാല അവധിയിൽ പ്രവേശിക്കുകയും ചെയ്തു.