മതേതരവാദികളായ എഴുത്തുകാർ മൃത്യുഞ്ജയ ഹോമം നടത്തിക്കോളണമെന്ന തരത്തിലുള്ള ഭീഷണികൾ നടപ്പാക്കാനുള്ള ഇടമല്ല കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ഭീഷണികൾക്കെതിരെ സാംസ്കാരിക കേരളം ഒരു പരിചയാകും.
ഇത്തരം ജൽപനങ്ങൾ ഈ കേരള മണ്ണിൽ വിലപ്പോവില്ല. അത്തരം നീക്കങ്ങൾക്കെതിരെ ഈ സർക്കാർ ഒരു ഉരുക്കു കവചം പോലെ നിലകൊള്ളും. അതു പ്രകോപനപരമായി പ്രസംഗിക്കുന്നവർ ഓർക്കുന്നത് നല്ലത്. അതു മറക്കുന്നവരെ ഓർമ്മിപ്പിക്കാനുള്ള കരുത്തും സർക്കാരിനുണ്ട്. ഇത്തരം ഭീഷണികളുടെ കാര്യത്തിൽ സർക്കാർ എഴുത്തുകാർക്കൊപ്പമുണ്ടെന്നും പിണറായി വ്യക്തമാക്കി.
സംഘപരിവാറിനെതിരെ ശബ്ദമുയർത്തിയാൽ കൊല്ലപ്പെടുമെന്നതാണ് ഇപ്പോൾ രാജ്യത്തെ അവസ്ഥ. അടിയന്തിരാവസ്ഥക്കാലത്തു പോലും ജീവനു ഭീഷണി ഇല്ലാതിരുന്ന പത്രപ്രവർത്തകർ പോലും കൊല്ലപ്പെടുകയാണ്. കൊലപാതകത്തേക്കാൾ ഞെട്ടിക്കുന്നതാണ് അതിനെ ന്യായീകരിച്ചു കൊണ്ടുള്ള പ്രസ്താവനകൾ.
ആർഎസ്എസിനെതിരെ സംസാരിച്ചില്ലായിരുന്നെങ്കിൽ ഗൗരി ലങ്കേഷ് ജീവിച്ചിരുന്നേനെ എന്ന പ്രസ്താവനയുടെ അർഥം മനസിലാക്കാനുള്ള കഴിവൊക്കെ പൊതുസമൂഹത്തിനുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള ഭീഷണിയുടെ ശബ്ദം ഉയർത്താൻ ശ്രമിക്കുന്നുണ്ട്. എംടിയും കമലും ഉൾപ്പടെയുള്ള എഴുത്തുകാരെയും വിരട്ടി നോക്കാം എന്നു തീരുമാനിച്ചു ചിലർ ഇറങ്ങിയിട്ടുണ്ട്.
എന്നാൽ അത്തരം വിരട്ടലുകൾക്കൊന്നും കേരളം ചെവികൊടുക്കില്ലെന്നും ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ യോജിച്ച ചെറുത്തു നിൽപ്പുണ്ടാകണമെന്നും പിണറായി ഓർമ്മിപ്പിച്ചു. കൊല്ലത്തെ ഒരു ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Advertisement