രോഹിന്‍ഗ്യ മുസ്‌ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. രോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. രോഹിന്‍ഗ്യകള്‍ ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ഇന്ത്യയിൽ അഭയം തേടിയെത്തിയ രോഹിൻഗ്യ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ, ഐക്യരാഷ്ട്ര സംഘടനയും സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുൻനിലപാടിൽനിന്ന് ഒരു മാറ്റവുമില്ലെന്നു വ്യാഴാഴ്ച കേന്ദ്രം സുപ്രീം കോടതിയിൽ ആവർത്തിച്ചു. രോഹിൻഗ്യ മുസ്‍ലിംകളെ ലക്ഷ്യമിട്ട് മ്യാൻമറിൽ വലിയ സംഘർഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്നു യുഎൻ ചൂണ്ടിക്കാട്ടി.
ഏകദേശം 40,000–ഓളം രോഹിൻഗ്യ മുസ്‌ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാൻ സാധ്യമല്ലെന്നും യുഎൻ വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആയിരങ്ങൾ മ്യാൻമർ – ബംഗ്ലദേശ് അതിർത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനിൽക്കുകയാണ്.
മ്യാന്മറിലെ വംശീയ ഉൻമൂലനം
മ്യാൻമറിൽ രോഹിൻഗ്യ മുസ്‌ലിംകൾക്കു നേരേ നടക്കുന്ന പട്ടാള നടപടി വംശീയ ഉൻമൂലനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വ്യക്തമാക്കി. പട്ടാളം രോഹിൻഗ്യകളുടെ ഗ്രാമങ്ങൾ ചാമ്പലാക്കുന്നതിന്റെയും നാടുവിട്ടോടുന്നവരെ ഉൾപ്പെടെ കൊല്ലുന്നതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളും റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്താണു രോഹിൻഗ്യകൾക്കെതിരെ വ്യാപകമായി വംശീയാതിക്രമം നടക്കുന്നത്. രോഹിൻഗ്യകൾക്കെതിരായ അക്രമങ്ങൾ ചെറുക്കാനായി രൂപംകൊണ്ട രോഹിൻഗ്യ സാൽവേഷൻ ആർമി, മ്യാൻമർ പൊലീസിന്റെയും സൈനികരുടെും ക്യാംപുകൾ ആക്രമിച്ചതിനു പ്രതികാര നടപടിയായി സൈന്യം ഗ്രാമങ്ങൾ വളയുകയായിരുന്നെന്നാണു റിപ്പോർട്ട്. എന്നാൽ, രോഹിൻഗ്യകൾ സ്വന്തം ഗ്രാമങ്ങൾ തന്നെ ചുട്ടെരിച്ചുവെന്നും റാഖൈനിലെ ബുദ്ധമതക്കാരെ കൊലപ്പെടുത്തിയെന്നുമാണ് മ്യാൻമർ സർക്കാർ ആരോപിക്കുന്തന്. മ്യാൻമറിൽ 11 ലക്ഷത്തോളം രോഹിൻഗ്യ വംശജരുണ്ടെന്നാണ് കണക്ക്.