കെ.പി.സി.സി അധ്യക്ഷനെ സമവായത്തിലൂടെ തിരഞ്ഞെടുക്കുമെന്ന് എം.എം ഹസൻ. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തിൽ രാഷ്ട്രീയകാര്യസമിതി പൂർണതൃപ്തി രേഖപ്പെടുത്തിയതായും എം.എം.ഹസൻ പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഘടന തിരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസം മാറ്റിവയ്ക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഇതനുസരിച്ച് കെ.പി.സി.സി അംഗങ്ങളെ ഈ മാസം ഇരുപതിന് മുമ്പും പ്രസിഡന്റിനെ ഒക്ടോബർ ആദ്യവാരത്തിലും സമവായത്തിലൂടെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് നല്ലതെന്നും എന്നാൽ സമവായമാണ് പൊതുതീരുമാനമെങ്കിൽ അംഗീകരിക്കുമെന്നും ഉമ്മൻചാണ്ടിയും യോഗത്തിൽ വ്യക്തമാക്കി. അതേസമയം സീറ്റ് വീതംവയ്പ്പും ധാരണയും പുറത്തുപറയേണ്ടത് വരണാധികാരിയാണന്നും അല്ലാതെ ഗ്രൂപ്പ് യോഗമല്ലന്നും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡൽഹിയിൽ പറഞ്ഞു.
പ്രതിക്ഷനേതാവാകാൻ ഉമ്മൻചാണ്ടിയും യോഗ്യനെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. പ്രസ്താവന ശരിയായില്ലെന്നു ഷാനിമോൾഉസ്മാനും പി.സി.ചാക്കോയും പറഞ്ഞപ്പോൾ മുരളീധരന്റ പ്രസ്താവനയല്ല, അതിനെതിരെ ചിലർ നടത്തിയ പ്രതികരണങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് കെ.സി ജോസഫ് വ്യക്തമാക്കി. എന്നാൽ വിവാദമെല്ലാം മാധ്യമ സൃഷ്ടിയാണന്നായിരുന്നു ഹസന്റ പ്രതികരണം.