ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് അഹമ്മദാബാദിൽ ഊഷ്മളവരവേൽപ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആബെ നടത്തിയ റോഡ്ഷോ ചരിത്രസംഭവമായി.
അഹമ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഷിൻസോ ആബെയ്ക്ക് ഊഷ്മളവരവേല്‍പാണ് ഇന്ത്യനൽകിയത്. ആബെയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോൾ മറികടന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തി. ശേഷം, ഇരുവരും തുറന്നവാഹനത്തില്‍ പുറത്തേക്ക്. സബർമതി ആശ്രമംവരെയുള്ള എട്ടുകിലോമീറ്റർ റോഡ്ഷോ.
ഒരു ഇന്ത്യൻ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിൻറെ പ്രധാനമന്ത്രിയുമായി ചേർന്നുനടത്തുന്ന ആദ്യ റോഡ്ഷോ കാണാൻ ജനങ്ങൾ റോഡ്‍വശങ്ങളില്‍ തിങ്ങിക്കൂടി. ജപ്പാനുമായുള്ള ബന്ധം ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്ന് ആബെയുടെ സന്ദർശനത്തിന് മുന്നോടിയായി മോദി ട്വിറ്ററിൽകുറിച്ചു. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ആബെ എത്തിയതെങ്കിലും, ജപ്പാന്‍റെ സഹായത്തോടെ ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിർമാണോദ്ഘാടനം ഉൾപ്പെടെ നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിക്കും. ഇരുരാജ്യങ്ങളും പരസ്പരസഹകരണം വർധിപ്പിക്കുന്നതിൻറെ ഭാഗമായി വിവിധ പദ്ധതികളിലും ഒപ്പുവയ്ക്കും. രണ്ടുദിവസമാണ് സന്ദർശനം.