നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാദിർഷ 25000 രൂപ നൽകിയെന്ന് പൾസർ സുനിയുടെ മൊഴിയുള്ളതിനാൽ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടായിരിക്കും പ്രോസിക്യൂഷൻ സ്വീകരിക്കുക. അതേസമയം കേസിലെ മുഖ്യ പ്രതി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.
നടിയെ ആക്രമിച്ച കേസിൽ പങ്കാളിയല്ലെന്നും ഇക്കാര്യങ്ങൾ മുമ്പ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് നാദിർഷ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ദിലീപിൻറെ നിർദേശപ്രകാരം പൾസർ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിർഷയിൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്ന് പൾസർ സുനിയുടെ പുതിയ മൊഴിയുള്ളതിനാൽ നാദിർഷയെ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടാകും പ്രോസിക്യൂഷൻ സ്വീകരിക്കുക. ദിലീപിൻറെ നിർദേശപ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തെത്തി പണം വാങ്ങിയെന്നാണ് സുനിയുടെ മൊഴി. ഈ മാസം ആറിന് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു. അതേസമയം
ജയിലിലായിട്ട് രണ്ടു മാസം പിന്നിടുന്ന സാഹചര്യത്തിൽ ദിലീപ് ഈ ആഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. പ്രധാനപ്പെട്ട മൊഴികൾ രേഖപ്പെത്തുന്നതടക്കം അന്വേഷണത്തിൻറെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛൻറെ ശ്രാദ്ധച്ചടങ്ങിൽ ദിലീപ് പങ്കെടുത്തതും ചൂണ്ടിക്കാട്ടും.