ഓടുന്ന ട്രെയിനിൽ നിന്നു കായലിലേക്കു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപെട്ടു. പരവൂര്‍ മാമൂട്ടിൽ പാലത്തിൽ നിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണു മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയത്. കൊല്ലം–കന്യാകുമാരി മെമുവിൽ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് രാവിലെ 9.45 ഓടെ ട്രെയിനില്‍ നിന്നു പിടിവിട്ട് പരവൂർ കായലിലേക്കു വീണത്.
പനിബാധിതയായതിനാൽ കോളജിൽ നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു വിദ്യാർഥിനി. കൈകകഴുകാൻ വേണ്ടി വാഷ്ബെയ്സന് അടുത്തേക്കു നടക്കുകയായിരുന്നു. പാലത്തിൽ കയറിയ ട്രെയിൻ ഒന്ന് ഉലഞ്ഞു. ഇൗ സമയം പിടിവിട്ടു പോയ വിദ്യാർഥിനി നേരെ കായലിലേക്കു വീഴുകയായിരുന്നു.
പാലത്തിന്റെ മറുകരയിൽ നിന്ന ഒരാൾ ഇതു കാണുകയും ഒച്ച് വച്ച് ആളെക്കൂട്ടുകയുമായിരുന്നു. കായലിൽ ഈ സമയം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ വള്ളത്തിൽ കുതിച്ചെത്തി വിദ്യാർഥിനിയെ രക്ഷിച്ച്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർഥിനിക്ക് മറ്റു പരുക്കുകൾ ഒന്നുമില്ല.