കഴിഞ്ഞ മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽ നിന്നാണു ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നേരത്തേ നാലുവർഷം യെമനിൽ സേവനം ചെയ്തശേഷം ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജിൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണു വീണ്ടും യെമനിലേക്കു പോയത്. യുദ്ധം ആരംഭിച്ച ശേഷമായിരുന്നു യാത്ര. അബുദാബിയിലും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണ് അദ്ദേഹം ചെന്നത്. ഏഡനിലെത്താൻ പിന്നെയും ഒരു മാസമെടുത്തു.
പരിചയക്കാരുൾപ്പെടെയുള്ളവർ നേരിടുന്ന ദുരിതത്തിന് ആശ്വാസമേകാനായിരുന്നു ഫാ. ടോം വീണ്ടും യെമനിലെത്തിയത്. മറ്റു വൈദികർ ഇന്ത്യൻ സർക്കാരിന്റെ നിർദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താൻ സഭയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയായിരുന്നു അന്ന് ഫാ. ടോം യെമനിലെത്തിയത്. മിഷനറീസ് ഓഫ് ചാരിറ്റി മൂന്നു പതിറ്റാണ്ടായി യെമൻ സർക്കാരിന്റെ അംഗീകാരത്തോടെ സന്നദ്ധപ്രവർത്തനം നടത്തി വരികയായിരുന്നു. നാലു സിസ്റ്റർമാരെയും 12 ജീവനക്കാരെയും അന്ന് ഭീകരർ കൊന്നൊടുക്കിയിരുന്നു. കൊല്ലപ്പെട്ട ജീവനക്കാരില്‍ 11 പേരും മുസ്‌ലിംകളുമായിരുന്നു. ആരാധന നടത്തിവന്ന കെട്ടിടവും ഭീകരർ പിടിച്ചെടുത്തു.
സര്‍ക്കാര്‍ നയതന്ത്ര ഇടപടെലുകള്‍ക്ക് പോലും ഒരു സാധ്യതകളും ഇല്ലാതിരിക്കെ പലതവണ അപേക്ഷാ സ്വരങ്ങളും അഭ്യര്‍ഥനകളും പുറത്തു വന്നിരുന്നു. ബന്ധുക്കള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിലും മറ്റും അപേക്ഷകളയച്ചു. ഇപ്പോള്‍ ഇപ്പോള്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമായിരിക്കുന്നത്.