യെമനിലെ ഏദനില്‍നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണു മോചനം സാധ്യമാക്കിയത്. മസ്‌കത്തിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലേക്കു പോയി.
ടോം ഉഴുന്നാലിൽ മസ്കത്തിൽനിന്നു റോമിൽ എത്തിയതായി ബെംഗളൂരുവിലെ സലേഷ്യൻ സഭയുടെ ആസ്ഥാനത്ത് സന്ദേശമെത്തി. കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷമേ അദ്ദേഹം കേരളത്തിലേക്കു തിരിക്കൂ എന്നാണ് അറിയുന്നത്. ഫാദര്‍ ടോം മസ്ക്കത്തിൽനിന്ന് ചൊവ്വാഴ്ച രാത്രിതന്നെ ഇന്ത്യയിലേക്കു തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണു ഫാ.ടോം മോചിതനാകുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചു.
Advertisement