ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ഇനി ആറുമാസം കാത്തിരിക്കേണ്ട. ഈ വ്യവസ്ഥ സുപ്രീംകോടതി ഇളവ് ചെയ്തു. വിവാഹ മോചനത്തിനായുള്ള 'കാത്തിരിപ്പ് സമയം' കോടതി ഒരാഴ്ചയായി ചുരുക്കി. ജസ്റ്റിസുമാരായ എ.കെ.ഗോയൽ, യു.യു.ലളിത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം.
എന്നാൽ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സാധ്യമായ മാർഗങ്ങളെല്ലാം ചെയ്തിട്ടും വേർപിരിയാനാണു ദമ്പതികളുടെ തീരുമാനമെങ്കിൽ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എട്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.