യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. വത്തിക്കാന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒമാൻ സര്‍ക്കാര്‍ നടത്തിയ ഇടപെടലിലാണ് ഒന്നരവര്‍ഷത്തിനു ശേഷം മോചനം സാധ്യമായത്. ദൈവത്തിനും ഒമാന്‍ ഭരണകൂടത്തിനും ഫോ. ടോം നന്ദി പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിൻറേ നേതൃത്വത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഫാദർ ടോം ഉഴുന്നാലിൻറെ മോചനം സാധ്യമായത്. വത്തിക്കാൻറെ അഭ്യർഥനയെ തുടർന്നായിരുന്നു ഒമാൻ വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായിരുന്നു.
യെമനിൽ നിന്ന് ഒമാൻ വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ഇന്നു രാവിലെയാണ് ഫാദർ ടോം ഉഴുന്നാലിനെ മസ്കത്തിൽ എത്തിച്ചത്. ക്ഷീണിതനെങ്കിലും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് സൂചനകൾ. തൻറെ മോചനത്തിന് ദൈവത്തോട് നന്ദി പറയുന്നതായി ടോം ഉഴുന്നാൽ പറഞ്ഞു. മോചനത്തിനായി ശ്രമിച്ച സുൽത്താൻ ഖാബൂസിനും പ്രാർഥിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റെല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഒമാൻ മാധ്യമമായ ഒമാൻ ഒബ്സർവർ ട്വീറ്റ് ചെയ്തതോടെയാണ് ഫാദർ ഉഴുന്നാലിൻറെ മോചനവാർത്ത ലോകമറിഞ്ഞത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിൻറെ ചിത്രത്തിൻറെ പശ്ചാത്തലത്തിൽ അദ്ദേഹം നിൽക്കുന്ന ചിത്രവും ഒമാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. 2016 മാർച്ച് നാലിനാണ് ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഭീകരർ ഫാദർ ടോം ഉഴുനാലിനെ തട്ടിക്കൊണ്ട് പോയത്.