ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിലും കണ്ണൂരിൽ ഇന്ന് മുന്നൂറ്റി അറുപത്തിരണ്ട് കേന്ദ്രങ്ങളിൽ ഘോഷയാത്രകൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവായിരം പൊലീസുകാരെയാണ് ജില്ലയിൽ വിന്ന്യസിച്ചിരിക്കുന്നത്.
വൈകുന്നേരം നാലുമണിമുതലാണ് ഘോഷയാത്രകൾ ആരംഭിക്കുന്നത്. അഞ്ച്മണിക്ക് ശോഭായാത്രകൾ അവസാനിപ്പിക്കണമെന്ന് പൊലീസ് നിർദേശമുണ്ടെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബാലഗോകുലം നേതാക്കൾ. സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു. സമീപ ജില്ലകളിൽനിന്നും പൊലീസ് സേനയെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.
മഹത് ജന്മങ്ങൾ മാനവനന്മയ്ക്കെന്ന മുദ്രാവാക്യവുമായാണ് സാംസ്കാരിക ഘോഷയാത്രകൾ സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട്്വര്‍ഷം മുന്‍പ്മുതലാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സി.പി.എം ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്. സുരക്ഷിത ബാല്യം സുകൃത ഭാരതമെന്ന സന്ദേശവുമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്രകൾ. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കഴിഞ്ഞവർഷം തില്ലങ്കരിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.