ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ പതിനെട്ടമാസമായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും, പ്രദേശം 10 രാജ്യങ്ങളിലെ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായതും മോചനശ്രമങ്ങള്‍ വൈകാന്‍ കാരണമായി. മദര്‍ തെരേസ രൂപംകൊടുത്ത മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസിനീസമൂഹം യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഫാദര്‍ ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 2016 മാര്‍ച്ച് നാലിന് നടന്ന ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍, ആറ് ഇത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഒമാന്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് മോചന വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഫാദര്‍ ടോമിന്‍റെ മോചനത്തിലുള്ള സന്തോഷം സുഷമ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലുകള്‍ വിജയം കണ്ടുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു.
Advertisement