മാഹിയിലെ ദേശീയപാതയോരത്തെ 30 ബാറുകള്‍ തുറന്നു. ദേശീയപാതയോരത്തെ മദ്യനിരോധനം മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത് കോടതി വിധി പ്രകാരം മാഹിയിലെ മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകി പുതുച്ചേരി എക്സൈസ് ഡപ്യുട്ടി കമ്മിഷനർ ഇന്ന് ഉത്തരവിറക്കി. 17 ചില്ലറ വിൽപനശാലകളും 15 ബാറുകളുമാണു തുറക്കുന്നത്. മാഹി നഗരസഭയുടെ പരിധിയിൽ ആകെ എഴുപതോളം മദ്യശാലകളാണുണ്ടായിരുന്നത്. ദേശീയപാത കടന്നു പോവുന്ന മാഹി ടൗണിൽ മാത്രം മുപ്പതിലേറെ മദ്യഷാപ്പുകളുണ്ടായിരുന്നു.
ബാക്കി മാഹിയുടെ ഉൾപ്രദേശങ്ങളായ പന്തക്കൽ, പള്ളൂർ മേഖലകളിലും. വിലക്കുറവു മൂലം പണ്ടു തൊട്ടേ മാഹി മദ്യപരുടെ ഇഷ്ടകേന്ദ്രമാണ്. കേരളത്തിൽ വിദേശമദ്യത്തിനു നിയന്ത്രണം വന്നതോടെ മാഹിയിൽ തിരക്കു പിന്നെയും കൂടി. ദേശീയപാതയോരത്തു മദ്യവിൽപ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവു പ്രകാരം 2017 മാർച്ച് 31നാണു മാഹി ടൗണിലെ മദ്യവിൽപ്പനശാലകൾ പൂട്ടിയത്. അതോടെ മാഹി ടൗണിലെ തിരക്കൊഴിഞ്ഞെങ്കിലും പള്ളൂർ, പന്തക്കൽ ഭാഗങ്ങളിൽ തിരക്കേറിയിരുന്നു. ടൗണിലെ ബാറുകൾ തുറക്കുന്നതോടെ മാഹി ഇനി വീണ്ടും പഴയ മാഹിയാവും.