തമിഴ്നാട്ടുകാരൻ മുരുകൻ ചികിത്സ കിട്ടാതെ മരിച്ചതിൽ രണ്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മെഡിക്കൽ കോളജിലെ ഉയർന്ന ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. അതേസമയം ഡോക്ടർമാരെ അറസ്റ്റ് ചെയ്താൽ പണിമുടക്കുമെന്ന ഭീഷണിയുമായി ഡോക്ടർമാരുടെ വിവിധ സംഘടനകൾ ആരോഗ്യവകുപ്പിന് നോട്ടീസ് നൽകും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡ്യൂട്ടി ഡോക്ടർമാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുരുകന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കെതിരെയും അന്വേഷണം ശക്തമാക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെയും കൊല്ലം അസീസിയ മെഡിക്കൽ കോളജിലെയും ഡോക്ടർമാരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസിറ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ കൊല്ലത്ത് വിളിച്ചുവരുത്തിയാവും ചോദ്യം ചെയ്യൽ. ഇതിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ വകുപ്പ് മേധാവികളടക്കം ഉയർന്ന ഡോക്ടർമാരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. മെഡിക്കൽ കോളജിന്റെ വീഴ്ച സ്ഥിരീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിച്ചേക്കും.
ഈ റിപ്പോർട്ടും ചോദ്യം ചെയ്യലിലെ വിവരങ്ങളും പരിശോധിച്ച ശേഷം അറസ്റ്റെന്നാണ് നിലവിലെ തീരുമാനം. അതേസമയം അറസ്റ്റ് ചെയ്താൽ സംസ്ഥാന വ്യാപക പണിമുടക്കെന്ന മുന്നറിയിപ്പുമായി പി.ജി. അസോസിയേഷനും മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും രംഗത്തെത്തി. ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ജി.എം.സി.ടി.എ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് പണിമുടക്ക് നോട്ടീസ് നൽകും.