നൂറ്റാണ്ടിലേറെയായി വനമേഖലയോട് ചേർന്ന് താമസിക്കുന്ന 560 ആദിവാസി കുടുംബങ്ങൾ കഴിയുന്നത് വനഭൂമിയിലാണെന്ന് വനംവകുപ്പിന്റെ വിചിത്ര ഉത്തരവ്. ഇതോടെ മലപ്പുറം മമ്പാട്ടെ മൂന്ന് ആദിവാസി കോളനിക്കാർ കുടിയിറക്ക് ഭീഷണിക്കൊപ്പം ദുരിതത്തിലേക്ക് നീങ്ങുകയാണ്.
പതിറ്റാണ്ടുകളായി ഇതേ ഭൂമിയിൽ ജീവിച്ചു വരുന്നവർക്കാണ് കഴിഞ്ഞ നാലു ദിവസം മുൻപ് ഇത് വനഭൂമിയാണെന്ന നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ യുടെ ഉത്തരവെത്തിയത്. നെടുഞ്ചേരി മലവാരത്തിലെ 2500 ഏക്കറോളം വനഭൂമിയാണന്നാണ് വനം വകുപ്പിന്റെ അവകാശവാദം. നെടുേഞ്ചരി മലവാരത്തിലെ മാടം, വീട്ടിക്കുന്ന്, കല്ലുവാരി കോളനിക്കാർ വനഭൂമിയാണെന്ന് ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയതിന്റെ ഞെട്ടലിലാണ് ആദിവാസി കുടുംബങ്ങൾ.
1977 മുതൽ കൈവശഭൂമിക്ക് നികുതി അടച്ചു പോരുന്ന ആദിവാസി കുടുംബങ്ങളോടാണ് ഈ അനീതി. കഴിഞ്ഞയാഴ്ച വരേയും നികുതി സ്വീകരിച്ച വില്ലേജ് ഓഫീസ് അധികൃതർ നികുതി സ്വീകരിക്കാതെ കോളനിക്കാരെ മടക്കി അയക്കുകയാണിപ്പോൾ. താമസം വനഭൂമിയിലാണെന്ന ഒറ്റ ഉത്തരവിലൂടെ ഈ ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്.