മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഇന്ന് കൊച്ചിയില്‍ തുടങ്ങും. വൈകിട്ട് ആറിന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി വിജയ് ഗോയല്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നാല്‍പത് രാജ്യങ്ങളില്‍ നിന്നായി എഴുന്നൂറോളം താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ചയാണ് മല്‍സരങ്ങള്‍ തുടങ്ങുക.
12 കോർട്ടുകൾ, 700 താരങ്ങൾ, 850ല്‍ ഏറെ മൽസരങ്ങൾ. ഇനിയുള്ള നാളുകള്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തീപാറും പോരാട്ടങ്ങള്‍. 35 വയസിനു മേല്‍ പ്രായമുള്ള താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എട്ടു പ്രായവിഭാഗങ്ങളിലായാണ് മല്‍സരം. ഇതാദ്യമായാണ് ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. മലേഷ്യയും ചൈനീസ് തായ്പേയിയുമാണ് ഇതിനു മുന്‍പ് സീനിയര്‍ ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍. ലോക ബാഡ്മിന്റൻ ഫെഡറേഷൻ നേരിട്ടു നടത്തുന്ന ഏഴു ലോക ചാംപ്യൻഷിപ്പുകളിലൊന്നാണ് ഇത്. ബാഡ്മിന്റൻ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാഡ്മിന്റൻ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യൻഷിപ്പ് നടക്കുന്നത്.
രാജ്യാന്തര വേദികളില്‍ തിളങ്ങിയ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് കേരളത്തിലെ ബാഡ്മിന്റന്‍ പ്രേമികള്‍ക്ക് ലഭിക്കുന്നത്.