പുരോഗമനവാദിയും മുതിർന്ന മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തിൽ, മതേതരവാദികളായ എഴുത്തുകാര്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ആയുസ്സ് വേണമെന്നുള്ള മതേതരവാദികളായ എഴുത്തുകാർ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന് ശശികല മുന്നറിയിപ്പു നൽകി. മതേതരവാദികളായ എഴുത്തുകാർക്ക് ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ ശശികല നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാൽ കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സാഹചര്യം വിശദീകരിക്കുകയാണ് താൻ ചെയ്തത് എന്നാണ് ശശികലയുടെ നിലപാട്.
കെ.പി. ശശികല നടത്തിയ വിദ്വേഷ പ്രംഗത്തിനെതിരെ സ്ഥലം എംഎൽഎയായ വി.ഡി. സതീശൻ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. പറവൂരിൽ മുജാഹിദീൻ ആശയങ്ങളടങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപ് മുജാഹിദീൻ വിഭാഗവും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ ഇവിടെ തർക്കം ഉടലെടുത്തിരുന്നു. മുജാഹിദീനിലെ ഒരു വിഭാഗം വടക്കൻ പറവൂരിലെ ചില വീടുകളിൽ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ്സുകാർ രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഈ സംഭവത്തിൽ സ്ഥലം എംഎൽഎയായ വി.ഡി.സതീശൻ മുജാഹിദീൻ വിഭാഗത്തിനു പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ആർഎസ്എസ്, ഹിന്ദു ഐക്യവേദി പ്രവർത്തകർ എംഎൽഎയുടെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരണ യോഗം സംഘടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ശശികലയുടെ വിവാദ പ്രസംഗം ഉൾപ്പെട്ട പരിപാടി പറവൂരിൽ നടന്നത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കൂടിയായ ശശികലയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. തുടർന്നു നടത്തിയ പ്രസംഗത്തിലാണ് ഇവർ വിവാദ പ്രസംഗം നടത്തിയത്.
തീവ്ര ഹിന്ദുത്വവാദിയായ ശശികല വിദ്വേഷം തുളുമ്പുന്ന പരാമർശങ്ങളുടെ പേരിൽ വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. വർഗീയ വിദ്വേഷം ഇളക്കിവിടുന്ന തരത്തിൽ പ്രസംഗിച്ചതിന് മുൻപും പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Advertisement